മലരുകള്‍ നിറഞ്ഞ നിറങ്ങളാല്‍ കവിഞ്ഞ
എന്‍ നിത്രയാത്രയില് കണ്ടുമുട്ടീ ഞാന്‍
തമസ്സില് ജീവിക്കുമൊരു സുഹൃത്തെ,
വര്‍ണ്ണങ്ങള്‍ സ്വപ്നം മാത്രമായൊരു സുഹൃത്തെ.
നിറങ്ങള്‍ക്കില്ല സൗഹൃദത്തിന് സൗന്ദര്യമെന്നെന്
സുഹൃത്തിന് സാന്നിധ്യം പടിപ്പിച്ചുയെന്നെ.
"ശോഭയെന്നും മനോഹരമെന്നുമെല്ലാം പറയുനതെന്തെ-
-ന്നറിയാന്‍ ഇനിയുമൊരുനാള്‍ വരുമോ പതിയേ?"
ആ വാക്കുകള്‍തന്‍ നൊമ്പരം നോവിച്ചുവെന്‍ ഹൃദയത്തെ
ആഴത്തിലായൊരുപക്ഷേ അതിലേറെയേറെ.
വര്‍ണിച്ചു നല്കി ഞാന്‍ ഉദിക്കും സൂര്യതേജസ്സിനെ,
പാരിന് സൗന്ദര്യം എടുത്തുപറയും പച്ചപ്പിനെ,
ഒഴുകും സൗരഭ്യം വിടര്‍ത്തും മലര്‍വാടികളെ,
തേന്‍ നുകരാന്‍ പാറിനടക്കും ചിത്രശലഭങ്ങളെ,
മേഘങ്ങള്‍ വിട്ടൊഴിയും ആകാശത്തിലെ മഴവില്ലിനെ,
തിളക്കമാര്‍ന്ന പ്രിയസോടരിയുടെ കണ്ണുകളെ,
മയങ്ങിപ്പോകും പയ്തങ്ങള്തന് പാല്പുഞ്ചിരിയെ,
രാത്രിയില്‍ നക്ഷത്രങ്ങള്‍ പൊതിയും നിലാവിനെ,
അങ്ങുമിങ്ങും വീണുകിടക്കും മഞ്ചാടിക്കുരുകളെ,
അനന്തമായ് ഒഴുകുന്ന ശാന്ത സാഗരങ്ങളെ.
''അറിഞ്ഞില്ല ഞാന്‍ വസന്തം പോയ്മറഞ്ഞുവെന്ന്.
കഴിഞ്ഞില്ല കാണാന്‍ ഈ പ്രതിഭാസങ്ങള്‍,
കാണുന്നു ഞാനിപ്പോള്‍ നിന്നിലൂടെയെല്ലാം ''
കണ്ടു ഞാന്‍ ആനന്ദത്തിന് പുഞ്ചിരിയാ മുഖത്ത്.
അറിഞ്ഞില്ല ഞാനതണയാനിരുന്ന തിരിനാളമാണെന്ന്.
മരണമെത്തിയെന് സുഹൃത്തെ വഹിക്കാന്‍.
മിന്നലായി വന്നു കരിയിച്ചു ആ രാത്രിയില്‍.
അറിഞ്ഞില്ല ഞാനാപ്രകാശമെന് സുഹൃത്തിന് അന്ത്യശ്വസമാണെന്ന്.
ജീവിതതാളം നിലച്ചുപോയല്ലോ
അന്ധനായ് ജനിച്ചന്ധനായ് മരിച്ചോരാളുടെ.
'' പ്രകാശമേ നിന്നെ കണ്ടിട്ടില്ലല്ലോ ആ സാധു
എന്നിട്ടെന്തേ മിന്നലായ് വന്നു യാത്രയാക്കി ?''

heart touching poem...Excellent work!
മറുപടിഇല്ലാതാക്കൂ